വയനാട്ടിൽ ഈ നാല് വനിതാ നേതാക്കൾക്ക് സാധ്യത! വടകര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഷാഫിയ്ക്ക് പുറമെ ആലത്തൂരിൽ നിന്ന് വിജയിച്ച മന്ത്രി രാധാകൃഷ്ണൻ ചേലക്കര എംഎൽഎ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. ഇതോടെ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായിരിക്കുകയാണ്. ഇതിനു പുറമെ രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം ഉപേക്ഷിച്ചാൽ ഇവിടെയും ഉപതെരഞ്ഞെടുപ്പ് വരും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവെച്ചതോടെ മണ്ഡലത്തിൽ അടുത്ത കോൺഗ്രസ് സ്ഥാനാർഥി ആരാകുമെന്ന ചർച്ചകൾ സജീവം. 3,859 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ ജയിച്ച മണ്ഡലം നിലനിർത്താൻ ശക്തനായ സ്ഥാനാർഥിയെ തന്നെ കോൺഗ്രസിന് രംഗത്തിറക്കേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ച് പരാജയപ്പെട്ട കെ മുരളീധരൻ സ്ഥാനാർഥിയായെത്താൻ സാധ്യതയേറെയാണ്. വടകര എംപിയായിരുന്ന മുരളീധരൻ പാർട്ടി നിർദേശപ്രകാരമാണ് തൃശൂരിലേക്ക് മത്സരിക്കാനെത്തിയത്.
എന്നാൽ കോൺഗ്രസിൻറെ സിറ്റിങ് സീറ്റിൽ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്ന് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായതോടെ ഇവിടങ്ങളിലെ സ്ഥാനാർഥികൾ ആരാകുമെന്ന ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. ബിജെപിയ്ക്ക് ശക്തമായ സ്വാധീനം ഉള്ള ഇവിടെ ത്രികോണപോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കായി മത്സരിച്ച മെട്രോമാൻ ഇ ശ്രീധരൻ ഷാഫിയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. കെ മുരളീധരൻ സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തീരുമാനമെടുക്കേണ്ടത് ഹൈക്കാൻഡാണെന്നായിരുന്നു പ്രതികരണം.
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്സഭാ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യ ഹരിദാസിനും നറുക്ക് വീണേക്കും. തൃശൂരിലെ തോൽവിയ്ക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കിയ കെ മുരളീധരൻ പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മുരളിയെ പാലക്കാടേക്ക് പരിഗണിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട ഷാനിമോൾ ഉസ്മാനെ അരൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ജയിപ്പിച്ച ചരിത്രവും കോൺഗ്രസിനുണ്ട്. മുരളിയ്ക്ക് പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻറെ പേരും ഇവിടെ ഉയർന്നുകേൾക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്ന സൂചന കെപിസിസി പ്രസിഡൻറ് കെ സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാഹുൽ രാജിവെച്ചൊഴിഞ്ഞാൽ പകരം പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായെത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. പ്രിയങ്ക മത്സരിക്കാൻ തയ്യാറായില്ലെങ്കിലും ഒരു വനിതാ സ്ഥാനാർഥിയെ തന്നെയാകും കോൺഗ്രസ് പരിഗണിക്കുക. ഇത്തവണ സംസ്ഥാനത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച വനിതകളാരും ജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ വിജയം ഉറപ്പായ സീറ്റ് വനിതാ നേതാവിന് നൽകാനാകും കോൺഗ്രസിൻറെ തീരുമാനം. പ്രിയങ്ക ഗാന്ധിയില്ലെങ്കിൽ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ഷമ മുഹമ്മദ് തുടങ്ങിയവരുടെ പേരുകളാകും പാർട്ടി പരിഗണിക്കുക.