അമേരിക്കൻ സ്വപ്നം കാണുന്ന കുടുംബത്തിൻ്റെ കഥയുമായി 'മിനാരി' ചിത്രം!

Divya John
ലോകത്തിലെ മുഴുവന്‍ പ്രവാസങ്ങളുടെയും പറിച്ചുനടലുകളുടെയും സൗന്ദര്യവും ആകുലതകളുമുണ്ട് ഹോളിവുഡ് സിനിമ മിനാരി (Minari)യില്‍. 1980കളിലെ കൊറിയയില്‍ നിന്ന് 'അമേരിക്കന്‍ സ്വപ്‍നം' തേടിവരുന്ന കുടുംബത്തിന്‍റെ കഥയാണ് മിനാരി.


ആര്‍ക്കന്‍സാസ് സംസ്ഥാനത്തെ വിജനമായ 50 ഏക്കര്‍ നിലം വാങ്ങുകയാണ് ജേക്കബ് യി. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഭാര്യയും സദാ തുറന്നിരിക്കുന്ന കണ്ണുകളുള്ള മകള്‍ ആനും ഏഴുവയസ്സുകാരന്‍ മകന്‍ ഡേവിഡും ആണ് അയാള്‍ക്കൊപ്പമുള്ളത്.
അമേരിക്കയില്‍ വച്ച് ജനിച്ച ഡേവിഡിന്‍റെ കണ്ണുകളിലൂടെയാണ് സിനിമ അധികവും സഞ്ചരിക്കുന്നത്. അതിന് കാരണം, സിനിമ സഞ്ചരിക്കുന്നത് സംവിധായകന്‍ ലീ ഐസക് ചുങ്ങിന്‍റെ (Lee Isaac Chung) സ്വന്തം ജീവിതകഥയിലൂടെയാണ് എന്നത് കൊണ്ടാണ്. കുടുംബത്തെ കാലിഫോര്‍ണിയയില്‍ നിന്ന് ആളും അനക്കവുമില്ലാത്ത അര്‍ക്കന്‍സാസിലേക്ക് പറിച്ചുനടുകയാണ് ജേക്കബ്. 




കൊറിയയിലെ കുടുംബ പ്രാരാബ്‍ധങ്ങളില്‍ നിന്ന് പുതിയ തുടക്കമാണ് അയാള്‍ വിവാഹ സമയത്ത് ഭാര്യ, മോണിക്കയ്‍ക്ക് നല്‍കിയത്. അത് പാലിക്കപ്പെട്ടില്ല.
കോഴിക്കുഞ്ഞുങ്ങളെ ആണും പെണ്ണുമായി വേര്‍തിരിക്കുന്ന ജോലിയാണ് അവര്‍ ചെയ്യുന്നത്. ജീവിതം മുഴുവന്‍ അത് ചെയ്യാനാകില്ലെന്ന് ജേക്കബ് കരുതുന്നു. അയാളുടെ ഒരേയൊരു പ്രതീക്ഷ 50 ഏക്കര്‍ നിലമാണ്. അവിടെ കൊറിയന്‍ പച്ചക്കറികള്‍ കൃഷി ചെയ്‍ത്, അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന കൊറിയന്‍ വംശജരുടെ വിപണി പിടിക്കാമെന്ന സ്വപ്‍നമാണ് അയാള്‍ കാണുന്നത്.




മോണിക്ക പക്ഷേ, സ്വപ്‍നങ്ങളെക്കാള്‍ യാഥാര്‍ഥ്യങ്ങളെ മാത്രമാണ് അംഗീകരിക്കുന്നത്. ഭര്‍ത്താവിന്‍റെ എടുത്തുചാട്ടങ്ങളില്‍ ഭാര്യയ്ക്ക് ഭയവുമുണ്ട്. മോണിക്ക കണക്കുകള്‍ സൂക്ഷിക്കുന്നു, എവിടെയാണ് പിഴവുകളെന്ന് കണ്ടെത്തുന്നു, കാര്യങ്ങളെ സ്വന്തം വരുതിയില്‍ എത്തിക്കുന്നു. സ്ത്രീകള്‍ എപ്പോഴും ഉപയോഗമുള്ളവരാണ്, പുരുഷന്മാരാണ് അവര്‍ ഉപയോഗമുള്ളവരാണെന്ന് സ്വയം തെളിയിക്കേണ്ടത് - ജേക്കബ് ഇത് മകനോട് ഒരിക്കല്‍ തുറന്നു പറയുന്നുണ്ട്.



 ഉപയോഗമില്ലാത്തവര്‍ പോകുന്നത് എവിടെയാണെന്നും അയാള്‍ക്ക് അറിയാം.  മിനാരി ഒരുതരം ചെടിയാണ്. കൊറിയന്‍ ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന ഇലച്ചെടി. കുട്ടികളെ നോക്കാന്‍ മോണിക്കയുടെ അമ്മ കൊറിയയില്‍ നിന്ന് അര്‍ക്കന്‍സാസില്‍ എത്തുമ്പോള്‍ അവര്‍ കൊണ്ടുവരുന്നതാണ് മിനാരിയുടെ വിത്തുകള്‍. കൃഷിസ്ഥലത്തിന് അപ്പുറത്തെ അരുവിക്കരയില്‍ അവര്‍ മിനാരികള്‍ പാകുന്നു.

കൊറിയയില്‍ നിന്നുള്ള പറിച്ചുനടൽ, മനുഷ്യരെപ്പോലെ മിനാരിയും അതിജീവിക്കുന്നുണ്ട്. സിനിമയിലെ കഥാപാത്രങ്ങളോടുള്ള ഏറ്റവും വലിയ ഉപമയും കുടിയേറ്റത്തിന്‍റെ പ്രതീകവും തന്നെയാണ് മിനാരിച്ചെടികള്‍.
കുടുംബങ്ങളുടെ പൊരുത്തക്കേടുകള്‍, പൊരുത്തപ്പെടലുകള്‍, വിശ്വാസം, ഓര്‍മ്മ എന്നിങ്ങനെ ജീവിതത്തെ അതിശയകരമായ ഭംഗിയോടെ പകര്‍ത്തുന്നുണ്ട് മിനാരി. മുഴുവന്‍ കഥാപാത്രങ്ങളോടും നീതി പുലര്‍ത്തുന്ന അഭിനേതാക്കള്‍, അളന്നുമുറിച്ച് എഴുതിയ തിരക്കഥ എന്നിവ, ഒരു പ്രത്യേക നന്മയുടെയും ആവരണമില്ലാതെ സിനിമ ആസ്വദിക്കാന്‍ പ്രേരിപ്പിക്കുന്നു.

Find Out More:

Related Articles: