2022ലെ ഗോൾഡൻ ഗ്ലോബ് അവാർഡിനായി ഔദ്യോഗിക എൻട്രിയായി ഇന്ത്യയിൽ നിന്നുള്ള സൂര്യയുടെ 'ജയ് ഭീം'! 'മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം' എന്ന വിഭാഗത്തിലേക്കാണ് സിനിമ മത്സരിക്കുന്നത്. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകി വരുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ് അവാർഡ്സ്. ഓസ്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരവുമാണിത്. സൂര്യയെ നായകനാക്കി ടിജെ ജ്ഞാനവേൽ ഒരുക്കി ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രമായ 'ജയ് ഭീം' 2022-ലെ ഗോൾഡൻ ഗ്ലോബ് അവാർഡിനായുള്ള മത്സരത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധാനം ചെയ്തിരിക്കുന്നത് ടി ജെ ജ്ഞാനവേൽ ആണ്.
തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമെത്തിയ ചിത്രത്തിൽ പ്രകാശ് രാജ്, ലിജോമോൾ ജോസ്, കെ മണികണ്ഠൻ, രജിഷ വിജയൻ, റാവു രമേഷ് തുടങ്ങിയവരാണ് സൂര്യക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തിയത്. സൂരരൈ പോട്ര്' എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി ആമസോൺ പ്രൈമിലുടെ റിലീസ് ചെയ്ത ലീഗൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന 'ജയ് ഭീം' യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമാണ്. നടൻ സൂര്യയുടെ കരിയറിലെ 39-ാം സിനിമ കൂടിയായിരുന്നു ഇത്. 1993-ൽ ഇരുളർ എന്ന ഗോത്രക്കാരായ വ്യക്തികളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളും, ചന്ദ്രുവെന്ന വക്കീൽ ഇവർക്കായി നടത്തിയ നിയമ പോരാട്ടവുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരുന്നത്. 2 മണിക്കൂർ 44 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
നവംബർ 2നാണ് സിനിമ റിലീസ് ചെയ്തത്. അതേസമയം 'ജയ് ഭീം' എന്ന ചിത്രം തമിഴകവും കേരളക്കരയും ഒരേ മനസ്സോടെയാണ് ഏറ്റെടുത്തത്. സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ടവീര്യം ഓരോ പ്രേക്ഷകരിലും നിറയ്ക്കുന്ന സിനിമയാണ് ജയ് ഭീം. മനുഷ്യപ്പറ്റുള്ളവർക്ക് ഈ ചിത്രം കണ്ണ് നിറയാതെകണ്ടിരിക്കാനാവുകയുമില്ല. കഥയും കഥാപരിസരവും കഥാപാത്രങ്ങളുമൊക്കെയായി ഒട്ടും ആർഭാടമില്ലാത്ത അവതരണവും വിവരണവും. ജയ് ഭീമിൻ്റെ മേന്മകൾ എണ്ണിപ്പറഞ്ഞാൽ പെട്ടെന്നൊന്നും അങ്ങനെ തീരുന്നതുമല്ല.
അതുതന്നെയാണ് ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തിയ ജയ് ഭീമിന് ലഭിച്ച വൻ സ്വീകാര്യതയുടെ വലിയ കാരണങ്ങളിലൊന്ന്. ലിജോമോൾ, രജിഷ വിജയൻ എന്നീ മലയാളി സാന്നിധ്യങ്ങൾക്കൊപ്പം സിനിമയിൽ ഇരിങ്ങാലക്കുടക്കാരനായ നടനും അധ്യാപകനുമായ ജിജോയിയും കഥാഗതിയിൽ തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്ന കഥാപാത്രമായി ഉണ്ട്. ഇരുള ഗോത്ര വിഭാഗക്കാർക്ക് അഭിനയപരിശീലന കളരി നൽകാനായി എത്തിയ ഇരിങ്ങാലക്കുടക്കാരന് തീർത്തും അപ്രതീക്ഷിതമായി ഒരു വേഷം ലഭിക്കുകയായിരുന്നു.
സ്കൂൾ ഓഫ് ഡ്രാമയിലെ ബിരുദത്തിനു ശേഷം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡ്രാമ ആൻ്റ് തീയേറ്റർ ആർട്സിൽ ഒന്നാം റാങ്കോടെ ബിരുദാനന്ദര ബിരുദം നേടിയ ജിജോയ് സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. എംഫില്ലിനും ജിജോയ് ഒന്നാംറാങ്ക് കരസ്ഥമാക്കിയിരുന്നു. അതിനിടെയാണ് നിറം, നമ്മൾ തമ്മിൽ, മേഘ മൽഹാർ, ക്യാംപസ്, ബെസ്റ്റ് ആക്ടർ, ശിവം, ദേവദൂതൻ, വിസ്മയത്തുമ്പത്ത്, ചായില്യം, രക്തസാക്ഷ്യം തുടങ്ങിയ എണ്ണം പറഞ്ഞ സിനിമകളിൽ ജിജോയ് വേഷമിട്ടത്. ഇപ്പോൾ പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രൊഫസറായി പ്രവർത്തിച്ചു വരികയാണ് ജിജോയ്.