മികച്ച ചിത്രം വെള്ളം; പ്രജേഷ് സെൻ മികച്ച സംവിധായകൻ! മികച്ച സംവിധായകനുള്ള പുരസ്കാരവും വെള്ളം സ്വന്തമാക്കി. പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിച്ച അവാർഡ് നിശ തിരുവനന്തപുരം പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് ചൊവ്വാഴ്ചയാണ് നടന്നത്. മുരളി കുന്നുംപുറത്ത് എന്ന മലയാളി വ്യവസായിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി പ്രജേഷ് സെൻ ഒരുക്കിയ ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ തന്നെ ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു. നാലാമത് പ്രേം നസീർ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി പ്രജേഷെ സെൻ സംവിധാനം ചെയ്ത ചിത്രം വെള്ളം തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകനുള്ള പുരസ്കാരം പ്രജേഷ് സെന്നും മികച്ച ചിത്രത്തിനുള്ള പുരസ്കാരം ചിത്രത്തിന്റെ നിർമാതാക്കളായ ജോസ് കുട്ടി മഠത്തിലും രഞ്ജിത് മണംബ്രക്കാട്ടും ഏറ്റുവാങ്ങി. തൊഴിൽ രഹിതനും തികഞ്ഞ മദ്യപാനിയുമായിരുന്ന മുരളിയുടെ പഴയകാല ജീവിതവും പിന്നീട് സർവ പ്രതിബന്ധങ്ങളും പ്രലോഭനങ്ങളും തരണം ചെയ്ത് വൻ വ്യവസായിയായി മാറിയ മുരളിയുടെ ജീവിതവിജയത്തിന്റെയും കഥയാണ് വെള്ളത്തിന്റെ ഇതിവൃത്തം. "വെള്ളത്തിന് വീണ്ടും വീണ്ടും തേടിയെത്തുന്ന ഈ അംഗീകാരങ്ങൾ ആണ് ഞങ്ങളുടെ വരാനിരിക്കുന്ന ചിത്രങ്ങളിലും കൂടുതൽ പ്രതീക്ഷകൾ ഉയർത്തുന്നത്" എന്ന് നിർമാതാവ് രഞ്ജിത് മണംബ്രക്കാട്ടും അഭിപ്രായപ്പെട്ടു.
"വീണ്ടും വീണ്ടും തേടിയെത്തുന്ന ഇത്തരം പുരസ്കാരങ്ങളും പ്രശംസകളുമാണ് മികച്ച സിനിമകൾ ഇനിയും പ്രേക്ഷകർക്ക് നൽകാനുള്ള ഊർജവും പ്രചോദനവും" എന്ന് നിർമാതാവ് ജോസ് കുട്ടി മഠത്തിൽ അഭിപ്രായപ്പെട്ടു. ജയസൂര്യക്ക് പോയ വർഷത്തെ മികച്ച നടനും ഷഹബാസ് അമന് മികച്ച ഗായകനുമുള്ള കേരള സംസ്ഥാന അവാർഡുകളും മികച്ച രണ്ടാമത്തെ ചിത്രത്തിനും പ്രജേഷ് സെന്നിന് മികച്ച രണ്ടാമത്തെ സംവിധായകനും സംയുക്ത മേനോന് മികച്ച നടിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകളും നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു.
സണ്ണി വെയ്ൻ-അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മജു സംവിധാനം ചെയ്ത 'അപ്പൻ', ശ്രീനാഥ് ഭാസി-ആൻ ശീതൾ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ബിജിത് ബാല സംവിധാനം ചെയ്ത 'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്നിവയാണ് ടൈനി ഹാൻഡ്സ് പ്രൊഡക്ഷന്റെ ബാനറിൽ ഇവരുടെയും നിർമാണത്തിൽ അടുത്തതായി തിയേറ്ററുകളിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.