വിജയ് ബാബുവിനെ പോലുള്ള ആളുകൾ ശിക്ഷിക്കപ്പെടുക തന്നെ വേണം; വീണ എസ്. നായർ! നടിയുടെ ആരോപണങ്ങൾക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ വിജയ് ബാബുവും രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിലുൾപ്പെടെ ഈ വിഷയത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ് നായർ ഈ വിഷയത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ മലയാളത്തിലെ ഒരു യുവനടി ബലാത്സംഗ ആരോപണവുമായി എത്തിയത് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
'ഒരു നടി ഒരു നടനെതിരെ പീഡനത്തിനു പരാതി നൽകുന്നു. ആ നടൻ "ഇര താനാണ്" എന്ന വിചിത്ര വാദവുമായി പരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു. എന്തൊരു ആഭാസമാണിത്. തൻറെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടൻ വിജയ് ബാബുവിൻറെ ലൈവിൽ കണ്ടത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താൻ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണ്. നടി നൽകിയ പരാതി പോലീസ് അന്വേഷിക്കട്ടെ, വിജയ് ബാബു കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.
എന്നാൽ പരാതി നൽകിയ പെൺകുട്ടിയുടെ ഐഡൻറിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബർ ഇടങ്ങളിൽ അടക്കം കപട സദാചാരത്തിൻറെ ചെന്നായിക്കൂട്ടങ്ങൾ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാൻ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇല്ലെങ്കിൽ അത് പൊതു സമൂഹത്തിനു നൽകുന്നത് തെറ്റായ സന്ദേശമായിരിക്കും. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണാത്തത് വിജയ് ബാബുവിനെ പോലെ നിരവധി പേർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല എന്നാണ് ഈ സംഭവത്തിൽ നിന്നും മനസിലാക്കുന്നത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയ്യാറാകണം. സമൂഹത്തിൽ മാന്യന്മാരായി നടക്കുന്ന കള്ള നാണയങ്ങളെ ജനങ്ങൾ തിരിച്ചറിയട്ടെ. ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കണം. അതിനാവട്ടെ നമ്മുടെ പോരാട്ടം'', വീണ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താൻ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണ്. നടി നൽകിയ പരാതി പോലീസ് അന്വേഷിക്കട്ടെ, വിജയ് ബാബു കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.