അനീതിക്കെതിരെ പോരാടുന്ന 'മഹാവീരൻ'! സ്വന്തം ജീവിതത്തിൽ അനീതികൾക്കെതിരെ ശബ്ദമുയർത്താൻ ഭൂരിഭാഗം പേരും ഭയക്കുന്നു. എന്നാൽ തൻ്റെ ഭയത്തെ അതിജീവിച്ച് തെറ്റിനെതിരെ നിലനിൽക്കാൻ ഓരോരുത്തരും തയ്യാറാകുമ്പോൾ അവിടെയൊക്കെ ഓരോ നായകൻ/നായകി പിറവിയെടുക്കും. തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുന്ന പുതിയ തമിഴ് ചിത്രം 'മാവീരനും' അതുതന്നെയാണ് പറയുന്നത്. ഈ വർഷത്തെ റിലീസുകളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ശിവകാർത്തികേയൻ നായകനായ മാവീരൻ. കഴിഞ്ഞ ചിത്രം പരാജയപ്പെട്ടതിൻ്റെ ക്ഷീണം അപ്പാടെ മാറ്റാൻ മാവീരന് കഴിയുമെന്ന താരത്തിൻ്റെ കണക്കുകൂട്ടൽ പിഴച്ചില്ല. കോമഡി, സെൻ്റിമെൻ്റ്സ്, ആക്ഷൻ എന്നിവയ്ക്കൊപ്പം പുതുമയായി ഇത്തവണ ഫാൻ്റസിയെന്ന ഘടകവും എത്തുന്നുണ്ട്. അതുകൊണ്ട് കഥാപാത്രങ്ങളും, കഥാപശ്ചാത്തലവും പരിചിതമാണെങ്കിലും ഒരു ഘട്ടത്തിലും മുഷിച്ചിലുണ്ടാകില്ല. കുട്ടികൾ, മുതിർന്നവർ, മാസ്സ്-ക്ലാസ്സ് ഓഡിയൻസ് -എന്നിങ്ങനെ യാഥൊരു വേർതിരിവും ഇല്ലാതെ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും.
പൊളിറ്റിക്കൽ സറ്റയറായ 'മണ്ടേല'യിലൂടെ സംവിധാനത്തിലേക്ക് ചുവടുവച്ച മഡോൺ അശ്വിനാണ് 'മാവീരൻ' അണിയിച്ചൊരുക്കിയത്. അദിതി ഷങ്കർ, സുനിൽ, യോഗി ബാബു, സരിത എന്നിവർക്കൊപ്പം പ്രശസ്ത സംവിധായകൻ മിസ്ക്കിനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ചെന്നൈ നഗരത്തിൻ്റെ വളർച്ചയിൽ ചേരിയിലേക്ക് ഒതുക്കപ്പെട്ട സാധാരണക്കാരുടെ കഥയാണ് സംവിധായകൻ അടയാളപ്പെടുത്തുന്നത്. അവർക്ക് അവകാശപ്പെട്ടത് തട്ടിയെടുത്ത്, ചോദ്യങ്ങൾ ചോദിക്കാനുള്ള അവരുടെ ധൈര്യത്തെപ്പോലും ഇല്ലായ്മചെയ്യുന്ന രാഷ്ട്രീയക്കാരെ പരിഹസിക്കാനും സംവിധായകൻ മറന്നില്ല. തൻ്റെ മുൻ ചിത്രത്തിന് സമാനമായി ആക്ഷേപഹാസ്യത്തെ ഇത്തവണയും പ്രയോഗിച്ചെങ്കിലും, സംവിധായകൻ്റെ പ്രധാന ആയുധം ഒരു ഫാൻ്റസി ചേരുവയാണ്! 'കാല' എന്ന ചിത്രത്തിലടക്കം നമ്മൾ കണ്ടിട്ടുള്ള കഥാപശ്ചാത്തലമാണ് മാവീരൻ്റേതും. സംവിധായകനായ മഡോൺ അശ്വിനാണ് ചിത്രത്തിൻ്റെ തിരക്കഥയും രചിച്ചത്. ക്ലീഷേയായി മാറേണ്ട കഥയാണ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്തതിനാൽ ലക്ഷ്യത്തിലേക്ക് എത്തിയത്.
എഴുതിവച്ചതിൽ ലവലേശം വിട്ടുവീഴ്ച ചെയ്യാതെ ആവിഷ്ക്കരിക്കാൻ കഴിഞ്ഞതാണ് സംവിധായകൻ്റെ യഥാർത്ഥ വിജയം. കോമികിലേതിന് സമാനമായി വളരെ ലളിതമായ കഥയാണ് ചിത്രത്തിലേതെങ്കിലും, അതൊക്കെ സ്ക്രീനിൽ എത്തിക്കുക ഒട്ടും എളുപ്പമല്ല. അവിടെയാണ് സംവിധായകൻ്റെ ക്രാഫ്റ്റ് എത്രത്തോളം കൃത്യമാണെന്ന് ബോധ്യപ്പെടുന്നത്. സത്യയെന്ന കഥാപാത്രത്തോടും അയാളുടെ സാഹചര്യങ്ങളോടും ചേർന്നുനിന്ന് ഒരു സൂപ്പർഹീറോ ചിത്രം ആസ്വദിക്കുന്നതുപോലെ മാവീരൻ കാണാനാകും. ക്ലീഷേയായി മാറാവുന്ന ഒട്ടേറെ സംഗതികൾക്കിടയിലും ആ ഘടകമാണ് ചിത്രത്തെ താങ്ങിനിർത്തിയത്. സത്യയെന്ന ഭീരുവായ കഥാനായകൻ ഒരു മഹാവീരനായി മാറുന്നതാണ് ചിത്രത്തിൻ്റെ കഥ. തൻ്റെ ചുറ്റിലുമുള്ള അനീതികളെ ചോദ്യം ചെയ്യാൻ സത്യയ്ക്ക് ധൈര്യമില്ലായിരുന്നു. അതിനാൽ അയാൾ വരച്ചിരുന്ന മാവീരൻ എന്ന സാങ്കൽപ്പിക കഥാപാത്രത്തിൽ മാത്രമായി അയാളുടെ പ്രതികരണങ്ങൾ ചുരുങ്ങി. അങ്ങനെയിരിക്കെ ഒരപകടത്തിലൂടെ മരണത്തെ മുഖാമുഖം കണ്ടതിനുശേഷം സത്യയ്ക്ക് ഒരു ശബ്ദം കേൾക്കാൻ തുടങ്ങുകയാണ്. കഥയിലെ വില്ലനെതിരെ പ്രതികരിക്കാൻ ആ അശരീരി സത്യയെ പ്രേരിപ്പിക്കുന്നു. സത്യ വരച്ചുണ്ടാക്കിയ മാവീരനെപ്പോലെ സാധാരണക്കാരൻ്റെ ഹീറോയായി മാറാൻ അയാൾക്ക് കഴിയുമോയെന്നാണ് ചിത്രത്തിൽ തുടർന്ന് കാണാനുള്ളത്. പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും, ആക്ഷേപ ഹാസ്യത്തിലൂടെ കൃത്യമായ വിമർശനങ്ങൾ നടത്തുകയും ചെയ്തതിനൊപ്പം സംവിധായകൻ മാവീരനിലൂടെ ചില സന്ദേശവും നൽകുന്നുണ്ട്. ആസ്വദിക്കാൻ ഒരുപാട് രസകരമായ മുഹൂർത്തങ്ങളുള്ള ചിത്രത്തിൻ്റെ ഹൈലൈറ്റായി മാറിയിരിക്കുന്നത് ഹാസ്യവും, ആക്ഷൻ കൊറിയോഗ്രാഫിയുമാണ്. രസകരമായി മുന്നേറിയ ആദ്യ പകുതിയാണ് ചിത്രത്തിൽ കൂടുതൽ മികച്ചുനിന്നത്.
അതിൽത്തന്നെ ഇടവേളയിലേക്ക് എത്തുന്ന ഭാഗമൊക്കെ കാണികളെ ആവേശത്തിലാഴ്ത്തുന്നതാണ്. എന്നാൽ ആ ഒഴുക്ക് രണ്ടാം പകുതിയിൽ നഷ്ടപ്പെട്ടു. ഊഹിക്കാനാകുന്ന കഥാഗതിയും, കഥയിൽ കാര്യമായ പുരോഗതി ഇല്ലാതിരുന്നതും ആസ്വാദനത്തെ ബാധിച്ചു. ഇടവേളയ്ക്ക് ശേഷം കഥ ഒരിടത്ത് തന്നെ കുടുങ്ങിയ അവസ്ഥയിലാണ്. മുഷിച്ചിലായി മാറിയില്ലെങ്കിലും, ഇക്കാരണത്താൽ ഇടയ്ക്ക് ഇഴച്ചിൽ അനുഭവപ്പെട്ടേക്കാം.അഭിമുഖങ്ങളിലും, സ്റ്റേജുകളിലും കാണാറുള്ള ശിവകാർത്തികേയനിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ കാണാനായത് 'ഡോക്ടറി'ലാണ്. പൂർണ്ണമായും കഥാപാത്രമായി മാറിയ എസ്കെ-യെ അതിനുശേഷം ഇപ്പോഴാണ് കാണുന്നത്. മികച്ച കയ്യടക്കത്തോടെ സത്യയെന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു. ചില ഘട്ടത്തിൽ ഇവനെന്താ പ്രതികരിക്കാത്തതെന്ന് ചിന്തിച്ച് പ്രേക്ഷകർക്ക് ദേഷ്യം തോന്നും, ചിലപ്പോൾ സഹതാപവും. ഒരു വ്യക്തമായ ക്യാരക്ടർ ആർക്ക് ഉള്ളത്തിതിനാൽ തന്നിലെ നടനെ തേച്ചുമിനുക്കാൻ എസ്കെ-യ്ക്ക് കഴിഞ്ഞിട്ടുണ്ട്.'മാവീരൻ' എന്ന പേരിനൊപ്പം ശിവകാർത്തികേയൻ്റ ലുക്കും, ഭാവങ്ങളും പഴയകാല രജനികാന്തിനെ അടയാളപ്പെടുത്തി.
മാവീരന് ശക്തിപകർന്ന ശബ്ദത്തിൻ്റെ ഉടമയേയും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ശബ്ദം ചിത്രത്തിന് നൽകിയ ഊർജ്ജം നിർണ്ണായകമാണ്. ഇടവേളയിലേക്ക് എത്തുമ്പോഴേക്കും ചിത്രം കുതിച്ചുയരാനുള്ള പ്രധാന കാരണവും അതുതന്നെയാണ്. ചിത്രത്തിൻ്റെ തെലുഗു പതിപ്പിൽ രവി തേജയാണ് ശബ്ദം നൽകിയത്.വില്ലൻ കഥാപാത്രത്തെ വളരെ ആകർഷകമായാണ് മിസ്ക്കിൻ അവതരിപ്പിച്ചത്. വളരെയധികം ആസ്വദിച്ചാണ് അദ്ദേഹം അത് ചെയ്തതെന്ന് തിരിച്ചറിയാനാകും. ഒരു നടനെന്ന രീതിയിൽ മിസ്ക്കിനെ നന്നായി പ്രയോജനപ്പെടുത്തിയതിനും സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. ഭീകരനായ വില്ലൻ കഥാപാത്രമാണെങ്കിലും, തിരക്കഥയുടെ ഘടനയാൽ മിസ്ക്കിൻ രംഗത്തെത്തുന്ന ഭൂരിഭാഗം രംഗങ്ങളും പ്രേക്ഷകരെ ചിരിപ്പിക്കും. മിസ്ക്കിൻ-സുനിൽ കോംബിനേഷൻ രംഗങ്ങളും നന്നായിരുന്നു. യോഗി ബാബുവും ചിത്രത്തിലുടനീളം ചിരിക്കാനുള്ള വകകൾ സമ്മാനിച്ചിട്ടുണ്ട്. നായികയെന്ന രീതിയിൽ സ്ക്രീൻ സ്പേസ് കുറവാണെങ്കിലും അദിതിക്കും ശ്രദ്ധ നേടാൻ സാധിച്ചു. അമ്മവേഷത്തിലെത്തിയ സരിതയുടെ പ്രകടനവും മികച്ചതാണ്.