ഇനി സ്റ്റാർമാജിക്കിലേക്കില്ലെന്ന് ചിന്തിച്ചു; വട്ടിനുള്ള മരുന്ന് കഴിക്കേണ്ട അവസ്ഥയിലേക്ക് പോയി! സ്റ്റാർ മാജിക് ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം. സത്യം പറഞ്ഞാ വട്ടിനുള്ള മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ ഒക്കെ നിക്കുവാണ് എന്നും ബിനു തനി ഇടുക്കി ശൈലിയിൽ പറയുന്നു. അതേസമയം ഇങ്ങനെ ഒരു ഷോ ഉണ്ടെന്നും പങ്കെടുക്കാൻ പോകട്ടെ എന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ പോയി വരാൻ ആണ് ഡോക്ടർ പറഞ്ഞതെന്നും ബിനു പറയുന്നു. അപകടം നടന്ന ശേഷം മനസ്സ് തുറന്ന് ചിരിക്കുന്നത്, കഴിഞ്ഞ ദിവസത്തെ മിമിക്രി വേദിയിലെ പരിപാടിയിൽ വച്ചിട്ടാണെന്ന് നടൻ ബിനു അടിമാലി. കഴിഞ്ഞദിവസം ഡോക്ടറോട് ഞാൻ മിമിക്രി സംഘടനയുടെ ഒരു വേദിയിൽ പരിപാടി അവതരിപ്പിക്കാൻ പൊയ്ക്കോട്ടേ എന്ന് ചോദിച്ചപ്പോൾ ഒരിക്കലും പോകാതിരിക്കരുത് എന്നാണ് പറഞ്ഞത്. ഉടനെ സൈക്യാട്രി ഡിപ്പാർട്മെന്റിൽ പോകണോ എന്ന ചോദ്യത്തിന് ഇപ്പോൾ വേണ്ട ആദ്യം ഈ പരിപാടിയിൽ പോയി വരാനാണ് പറഞ്ഞതെന്നും ബിനു പറയുന്നു.
അന്നത്തെ ദിവസം എന്നെ എന്ത് ചെയ്താലും കാറിൽ അവൻ മുൻപിൽ ഇരുത്തില്ല. ഷോയ്ക്ക് വേണ്ടി വടകരക്ക് പോകുമ്പോളും അവൻ ചാടി കേറി മുൻപിൽ തന്നെ ഇരിക്കുന്നു. ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോഴും അവൻ മുൻപിൽ തന്നെയുണ്ട്. അന്നത്തെ ദിവസം അവൻ ഫുൾ പവർ ആയിരുന്നു. അതുവരെ കണ്ടിട്ടില്ലാത്ത ഒരു പവർ ആയിരുന്നു അന്നത്തെ സുധിയിൽ ഞാൻ കണ്ടത്. സുധി ചിരിക്കുമ്പോൾ കണ്ടിട്ടുണ്ടോ മുഖത്ത് ഒരു സൈഡിൽ ഒരു കുഴി വരും. അത് അവൻ എന്റെ വലതു സൈഡിൽ തന്നിട്ടുപോയി. കണ്ണ് കിട്ടും പോലെ ആയിരുന്നു മഹേഷിന്റെ പെർഫോമൻസ്. എനിക്ക് അവന്റെ പെർഫോമൻസ് ഒരുപാട് ഇഷ്ടമായി.വണ്ടിയിൽ കയറിയപ്പോൾ ഞാൻ അവനോട് പറഞ്ഞു നീ ഏത് മത വിശ്വാസി ആണെന്ന് അറിയില്ല, പക്ഷെ വീട്ടിൽ ചെന്നാൽ ഉടനെ തന്നെ നീ ഒന്ന് ഉഴിഞ്ഞിടണം എന്ന്. അത്രയ്ക്കും നല്ല പെർഫോമൻസ് ആയിരുന്നു മഹേഷിന്റേത്. ബാക്ക് സീറ്റിൽ ആണ് ഞങ്ങൾ ഇരിക്കുന്നത്.
സുധി ഉറക്കവും. നമ്മൾ പിന്നെ ഉറക്കം വിട്ടുണരുന്നത് എല്ലാം കഴിഞ്ഞശേഷമാണ്. ഞാൻ എണീറ്റ് നോക്കുമ്പോൾ ആരും അടുത്തില്ല. ആർക്കോ അപകടം പറ്റി, രക്ഷാപ്രവർത്തനത്തിന് അവർ പോയിരിക്കുകയാണ് എന്നാണ് ഞാൻ കരുതിയത്. ഞാൻ പുറത്തിറങ്ങിയപ്പോൾ ശരീരത്തിന് ഒരു ഭാരം, അപ്പോൾ കരുതിയത് ഉറക്കത്തിന്റെയാകും എന്നാണ്. പുറത്തിറങ്ങി റോഡിൽ ഇരുന്നപ്പോൾ ചിലർ വിളിച്ചു പറയുന്നത് കേൾക്കാം ഇവിടെ ഒരാൾ കൂടി ഉണ്ടെന്ന്. ആംബുലൻസിൽ കയറ്റിയപ്പോൾ അവിടെ സുധി കിടക്കുന്നുണ്ട്. ശ്വാസം കിട്ടാതെ കാല് അങ്ങോട്ടും ഇങ്ങോട്ടും അനക്കികൊണ്ട് തല വെട്ടിക്കുകയാണ്.അവൻ കിടക്കുന്ന ആ കിടപ്പാണ് എന്റെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നത്. അപ്പോഴും അവന്റെ ശൈലിയിൽ അവൻ പറയുന്നുണ്ട്. എടാ ഏട്ടനെ കെട്ടിയിടല്ലേയെന്ന്. അപ്പോൾ ഞാൻ അവനോട് ചൂടാകുന്നുണ്ട്.
മിണ്ടാതെ കിടക്കെടാ അവിടെയെന്ന്. കാരണം അപകടം നടന്നത് എനിക്ക് അറിയില്ലായിരുന്നു. ശ്വാസം കിട്ടാതെയാണ് അവൻ കിടന്നു ഇതൊക്കെ പറയുന്നത്. ഞാൻ അന്ന് മുതൽ തുടങ്ങിയ കരച്ചിലാണ്. ഇനി എനിക്ക് വയ്യ. എന്നെ കൊണ്ട് പോകുന്ന ആള് വണ്ടിയിൽ നിന്നും വിളിച്ചു പറയുന്ന ഞാൻ കേട്ടതാണ് അവന്റെ മരണകാര്യം. പക്ഷേ സുധി എവിടെ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നു പറയുന്നതും ഉണ്ട്. അപ്പോഴും എനിക്ക് അവൻ മരിച്ചുവെന്ന് തോന്നൽ ഇല്ല. എനിക്ക് അവന്റെ കരച്ചിൽ ഇങ്ങനെ കേൾക്കാം. ഒരു വല്ലാത്ത കരച്ചിൽ. രാത്രിയിൽ ഈ സംഭവം ഒക്കെയാണ് കേറി വരുന്നത്. ഒരു രണ്ടുമണി മൂന്നുമണി നേരത്തൊക്കെ ഉണർന്നിരിക്കുകയാണ്. ഇനി സ്റ്റാർ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി, വേറെ വല്ല പരിപാടിയും നോക്കാം എന്നൊക്കെയാണ് ഞാൻ മനസ്സിൽ കരുതിയത്- ബിനു അടിമാലി പറയുന്നു.