പത്തനംതിട്ടയിൽ വോട്ടുപോയ വഴി തേടി ബിജെപി: പ്രധാനമന്ത്രിയും അമിത് ഷായുമടക്കം താരപ്രചാരകർ!

Divya John
പത്തനംതിട്ടയിൽ വോട്ടുപോയ വഴി തേടി ബിജെപി: പ്രധാനമന്ത്രിയും അമിത് ഷായുമടക്കം താരപ്രചാരകർ! പ്രാദേശിക തലങ്ങളിൽ വോട്ട് ചോർച്ചയെ കുറിച്ചുള്ള പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം പറയാൻ കഴിയുമെന്നാണ് ഇപ്പോൾ നേതൃത്വം ആലോചിക്കുന്നത്.കേന്ദ്രത്തിൽ നിന്നും പ്രധാനമന്ത്രി, അമിത് ഷാ, ജെ പി നദ്ദ, നിർമ്മലാ സീതാരാമൻ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി താരപ്രചാരകർ എത്തിയിട്ടും കർണാടക ഉപ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് മാനേജരായിട്ടും അര ലക്ഷത്തോളം വോട്ട് ചോർന്ന വഴി തേടി ബിജെപിപത്തനംതിട്ട ജില്ലാ നേതൃത്വം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 39,796 വോട്ടുകൾ ലഭിച്ചതിപ്പോൾ 32,811 ആയി കുറഞ്ഞു. തിരുവല്ലയിൽ ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനടക്ക് 22,674 വോട്ടുകളാണ് ഇക്കുറി ലഭിച്ചത്.




 2016 ൽ ഇവിടെ മത്സരിച്ച ബിഡിജെഎസ് സ്ഥാനാർഥി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് 31,439 വോട്ടുകൾ നേടിയിരുന്നു. ഒൻപതിനായിരത്തിലധികം വോട്ടുകളുടെ കുറവ് ഇവിടെയും ഉണ്ടായി.ഇതര ജില്ലകളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാന പ്രസിഡൻ്റും ജില്ലാ പ്രസിഡൻ്റും ജനവിധി തേടിയ പ്രദേശം കൂടിയാണ് പത്തനംതിട്ട. എന്നിട്ടും വോട്ട് ഗണ്യമായി കുറഞ്ഞു. ഇത് ഇടതിനോ വലതിനോ പോയോ എന്ന് മാത്രമാണ് ഇനി കണ്ടെത്തേണ്ടത്. മഞ്ചേശ്വരത്തിനൊപ്പം രണ്ടാം മണ്ഡലമായ കോന്നിയിൽ ഹെലികോപ്റ്ററിൽ എത്തി മത്സരിച്ച സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് 2019 ലെ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചതിലും ഏഴായിരത്തോളം വോട്ടിൻ്റെ കുറവാണ് ഉണ്ടായത്.ബിഡിജെഎസിലെ കെ പദ്‌മകുമാറായിരുന്നു 2016 ലും 2021 ലും റാന്നിയിൽ ജനവിധി തേടിയത്. ആദ്യ തവണ 28,201 വോട്ടാണ് കിട്ടിയതെങ്കിൽ ഇപ്പോൾ 19,597 ആയി ചുരുങ്ങി.





   കോൺഗ്രസിൽ നിന്നും രാജിവെച്ച് അടൂരിൽ മത്സരിക്കാൻ ഇറങ്ങിയ പന്തളം പ്രതാപനും വോട്ട് കുറഞ്ഞു. 25,940 ൽ നിന്നും 23,980 ആയാണ് കുറവ് ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്പോഴും കാര്യമായ വ്യത്യാസമാണുള്ളത്. 2016 ൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി 1,63,282 വോട്ട് നേടിയപ്പോൾ ഇത്തവണ 1,28,151 ആയാണ് കുറഞ്ഞത്.സംസ്ഥാനത്ത് എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിലുള്ള ആറന്മുളയിൽ കഴിഞ്ഞ തവണ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന് 37,906 പേരുടെ വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ ഇത്തവണ ന്യൂനപക്ഷ സ്ഥാനാർഥിയെ ഇറക്കി പരീക്ഷിച്ചപ്പോൾ അത് 29,099 ആയി കുറഞ്ഞു.ചെങ്ങന്നൂർ, ആറന്മുള,തിരുവല്ല മണ്ഡലങ്ങൾ വിട്ടുകൊടുക്കുന്നതിലൂടെ കോന്നിയിൽ വിജയിക്കാം എന്ന കണക്കുകൂട്ടലിനെ പറ്റി നേരത്തെ തന്നെ സംഘപരിവാർ നേതാവ് ആർ ബാലശങ്കർ പറഞ്ഞത് വിവാദമായിരുന്നു. 




 ബാലശങ്കറിൻ്റെ പ്രസ്താവനക്ക് പിന്നാലെ ആറന്മുളയിലും തിരുവല്ലയിലും ന്യൂനപക്ഷ സ്ഥാനാർഥി എന്നത് തുടക്കത്തിലേ പൊളിഞ്ഞതോടെ സ്ഥാനാർഥികളുടെ പ്രവർത്തനങ്ങളും വൈകി.യുഡിഎഫ് വോട്ടുകൾ 2,47,148 ൽ നിന്നും 2,81,494 ആയി വർധിപ്പിച്ചെങ്കിലും ഒരു സീറ്റിലും വിജയിക്കാൻ കഴിഞ്ഞില്ല. അഞ്ച് സീറ്റും നിലനിർത്തിയ ഇടതു മുന്നണിക്കാകട്ടെ 3,13,065 ൽ നിന്നും 3,18,809 ആയി മാത്രമാണ് കൂട്ടാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ബിജെപി വോട്ടുകളുടെ ചോർച്ച അണികളും സംഘപരിവാറും ചർച്ചയാക്കുന്നത്.രുവല്ലയിൽ ഒരു വർഷം മുൻപേ പ്രവർത്തനം തുടങ്ങിയ അനൂപ് ആൻ്റണിയെ അമ്പലപ്പുഴക്ക് മാറ്റിയതും ഇതിനെതിരെ പരസ്യ പ്രതിഷേധം നടന്നതുമെല്ലാം തിരിച്ചടിക്ക് കാരണമായി. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങൾ വോട്ട് ഇടതു മുന്നണിക്ക് ചെയ്തതും ബി ഡിജെഎസ് വോട്ട് മറിച്ചതുമാണ് ഗണ്യമായി വോട്ട് കുറയാൻ കാരണമെന്നാണ് നേതാക്കളുടെ ഭാഷ്യം.

Find Out More:

Related Articles: