മുഖ്യ മന്ത്രി മുൻ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നു?

Divya John
മുഖ്യ മന്ത്രി മുൻ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നു? പുതിയ പ്രതിപക്ഷ നേതാവിനെ ഹൈക്കമാൻഡ് തീരുമാനിച്ച വിവരം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട സതീശനെ പ്രശംസിച്ച് മുഖ്യമന്ത്രി എത്തിയത്. പ്രതിപക്ഷ നിരയിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും എന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. വി ഡി സതീശൻ മികച്ച പ്രതിപക്ഷ നേതാവാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ സഭയിലെ പ്രകടനവും പ്രതിപക്ഷ നിരയിലെ പ്രകടനവും മികച്ചതാണെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി വ്യത്യസ്‌തമായിരുന്നു.
 


"ഈ വിഷമത്തിനിടയ്‌ക്ക് എൻ്റെ ഒരു വിലയിരുത്തൽ കൂടി വേണോ? അതില്ലാതിരിക്കുന്നതാണ് നല്ലത്" - എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.പ്രതിപക്ഷം എന്ന നിലയിലെ പരമ്പരാഗത കാര്യങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. "മുന്നിലുള്ളത് വലിയ വെല്ലുവിളികൾ ആണെന്നതിൽ ബോധ്യമുണ്ട്. നേതാക്കൾ ഉൾപ്പെടെയുള്ളവരെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന് ഉറപ്പുണ്ട്. എല്ലാവരുടെയും പിന്തുണ ആവശ്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും തിരിച്ചുകയറാനുള്ള ശ്രമമാകും ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാകുകക"- എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.




പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന വി ഡി സതീശന് ആശംസകളുമായി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ മുഖ്യമന്ത്രി എത്തിയിരുന്നു. "പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു" - എന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്‌റ്റ്. പ്രതിപക്ഷ നേതാവായി തുടരാൻ രമേശ് ചെന്നിത്തല സമ്മർദ്ദം ചെലുത്തിയിരുന്നു.



ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ അദ്ദേഹത്തിന് പിന്തുണ നൽകുകയും ചെയ്‌തതോടെ ചെന്നിത്തല പ്രതീക്ഷ പുലർത്തിയിരുന്നു. എന്നാൽ യുവ എംഎൽഎമാരുടെ ശക്തമായ നിലപാടിൽ ഹൈക്കമാൻഡ് സതീശനിലേക്ക് എത്തുകയായിരുന്നു. ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നിവരെ മറികടന്നാണ് നിർണായക തീരുമാനം ഹൈക്കമാൻഡിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നതാണ് ശ്രദ്ധേയം. അതേസമയം വി ഡി സതീശൻ പ്രതിപക്ഷ നേതാവായതോടെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസ് ഒഴിഞ്ഞു. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്ക് അദ്ദേഹം താമസം മാറി.

Find Out More:

Related Articles: