കെ സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്യും, നോട്ടീസ് കൈമാറി! ചൊവ്വാഴ്ച രാവിലെ ഹാജരാകണമെന്ന് വ്യക്തമാക്കി നോട്ടീസ് കൈമാറി. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് കൈമാറിയത്. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. കൊടകര കവർച്ച കേസിൽ ഇനി ചോദ്യം ചെയ്യലുമായി സഹകരിക്കില്ലെന്ന് ബിജെപി മുൻപ് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ലെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തൃശൂർ പോലീസ് ക്ലബിൽ ഹാജരാകണമെന്ന് വ്യക്തമാക്കിയാണ് സുരേന്ദ്രന് പോലീസ് നോട്ടീസ് നൽകിയത്.
നോട്ടീസ് ലഭ്യമായെങ്കിലും സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കൊടകര കുഴൽപ്പണക്കേസ്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചതോടെ ബിജെപി പ്രതിരോധത്തിൽ തുടരുകയാണ്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ അപരൻ കെ സുന്ദരയ്ക്ക് പണം നൽകിയെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് കൊടകര കുഴൽപ്പണക്കേസിൽ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. കേസിലേക്ക് സുരേന്ദ്രനെ എത്തിച്ചത് ധർമരാജന്റെ ഒരു ഫോൺ കോൾ ആണെന്നതാണ് നിർണായകമാകുന്നത്.
കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വ്യക്തമാക്കി കോഴിക്കോട്ടെ വീട്ടിലെത്തിയാണ് പോലീസ് കെ സുരേന്ദ്രന് നോട്ടീസ് കൈമാറിയത്. ചൊവ്വാഴ്ച രാവിലെ തൃശൂർ പോലീസ് ക്ലബിൽ ഹാജരാകണമെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താൻ സുരേന്ദ്രൻ ഇതുവരെ തയ്യാറായിട്ടില്ല. നോട്ടീസ് ലഭ്യമായെങ്കിലും സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൊടകര കവർച്ച കേസിൽ ഇനി ചോദ്യം ചെയ്യലുമായി സഹകരിക്കില്ലെന്ന് ബിജെപി മുൻപ് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ലെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
2021 ഏപ്രിൽ മൂന്നാം തീയതി പുലർച്ചെ നാലരയോടെ കൊടകര മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് കവർച്ച നടന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കർണാടകയിൽ നിന്നാണ് ഈ പണം എത്തിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പിടിച്ചെടുത്ത 3.5 കോടി രൂപയിൽ 3.25 കോടി രൂപ ധർമ്മരാജൻ്റെയും 25 ലക്ഷം രൂപ സുനിൽ നായിക്കിൻ്റെയും ആണെന്നാണ് ബിജെപിയുടെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് കേസിൽ സുരേന്ദ്രനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഡ്രൈവറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കേസിലെ മുഖ്യപ്രതി ധർമ്മരാജനെ അറിയാമെന്നും പരിചയമുണ്ടെന്നും വ്യക്തമാക്കി. ധർമ്മരാജനെ അറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രചാരണ സാമഗ്രഹികൾ അദ്ദേഹത്തിനെ ഏൽപ്പിച്ചിരുന്നു.
പലവട്ടം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഇരുവരും മൊഴി നൽകിയിരുന്നു.കവർച്ച നടന്നതിന് പിന്നാലെ മുഖ്യപ്രതിയായ ധർമ്മരാജൻ നടത്തിയ ഫോൺ സംഭാഷണങ്ങളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയത്. കവർച്ചയ്ക്ക് പിന്നാലെ ധർമ്മരാജൻ്റെ ആദ്യ ഫോൺ കോൾ പോയത് സുരേന്ദ്രൻ്റെ മകൻ കെ എസ് ഹരികൃഷ്ണൻ്റെ പേരിലുള്ള നമ്പറിലേക്കാണ്. മകൻ്റെ പേരിലുള്ള നമ്പർ സുരേന്ദ്രനാണോ ഉപയോഗിക്കുന്നതെന്ന സംശയവും ശക്തമാണ്. ധർമ്മരാജൻ്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരം ലഭ്യമായത്. പണം നഷ്ടമായതിന് പിന്നാലെ ധർമ്മരാജൻ വിളിച്ച ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ ആയിരുന്നു. ഈ സാഹചര്യങ്ങളാണ് സുരേന്ദ്രനിലേക്ക് അന്വേഷണം തിരിയാൻ കാരണമായത്.