പരാതി കർണ്ണാടകത്തിലേക്ക് മാറ്റി അബ്ദുള്ളക്കുട്ടി! വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആദ്യ താലിബാൻ നേതാവാണെന്നു വിവാദ പരാമർശം നടത്തിയതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിക്ക് വധഭീഷണി ലഭിച്ചത്.ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കെതിരെ വധഭീഷണി മുഴക്കിയ ആൾക്കെതിരെ കേസ്. എകെ സിദ്ദിഖ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്. എന്നാൽ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. കേരളാ പോലീസ് പരാതി രജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് മംഗളുരു പോലീസിന് പരാതി നൽകിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. എകെ സിദ്ദിഖ് എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നായിരുന്നു വധഭീഷണി.
എന്നാൽ ഈ അക്കൗണ്ട് വ്യാജമാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. അബ്ദുള്ളക്കുട്ടിയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയു ചെയ്ത ആൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് വി പി കൃഷ്ണരാജ് മാഹി പോലീസിൽ പരാതി നൽകിയിരുന്നു.വാരിയംകുന്നത്തിനെ താലിബാൻ നേതാവെന്നു വിശേഷിപ്പിച്ചതു കൂടാതെ രണ്ടാമതും അബ്ദുള്ളക്കുട്ടി വാരിയംകുന്നത്തിനെതിരെ രംഗത്തുവന്നിരുന്നു. വാരിയംകുന്നത്ത് കുഞ്ഞമഹമ്മദ് ഹാജിയുടെ പേരിൽ സ്മാരകമുണ്ടാക്കുന്നതും വാരിയംന്നത്ത് നടത്തിയത് സ്വാതന്ത്ര്യസമരമാണെന്നു പറഞ്ഞു കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോടു കാണിക്കുന്ന ക്രൂരതയാണെന്നായിരുന്നു പരാമർശം. വാരിയംകുന്നൻ്റെ ആക്രമണത്തിന് ഇഎംഎസും കുടുംബവും ഇരകളായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇക്കാര്യം വാരിയംകുന്നത്തിന് സ്മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാരിയൻകുംന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തെ ആദ്യ താലിബാൻ നേതാവാണെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം. കോഴിക്കോട് നടന്ന യുവമോർച്ചയുടെ പരിപാടിയിലാണ് അബ്ദുള്ളക്കുട്ടി വിവാദ പരാമർശം നടത്തിയത്. ഇതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന ഭീഷണി ഉണ്ടായത്.അബ്ദുള്ളക്കുട്ടി അഭിനവ സവർക്കറാണെന്ന് ഐഎൻഎൽ തൃശൂർ ജില്ലാ സെക്രട്ടറി സാലി സജീർ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കാൻ ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് സജീർ ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഗോഡ്സെമാരെ സൃഷ്ടിക്കുന്ന തിരക്കിലാണ് അബ്ദുള്ളക്കുട്ടി. സ്വതന്ത്ര്യസമര സേനാനിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ നേതാവെന്നു വിളിച്ച് ആക്ഷേപിച്ച അബ്ദുള്ളക്കുട്ടി ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെയും സ്വാതന്ത്ര്യ സമര സേനാനികളെയും അവഹേളിച്ചിരിക്കുകയാണെന്ന് സാലി സജീർ പറഞ്ഞു. കേരള ജനതയോട് അബ്ദുള്ളക്കുട്ടി മാപ്പ് പറയണം.
ചരിത്രത്തെ വളച്ചൊടിക്കുന്ന ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ചരിത്ര സംരക്ഷണ സദസുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും മലബാർ കലാപത്തിൽ പങ്കെടുത്തവരുടെ പേര് നീക്കം ചെയ്ത കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ഏതെങ്കിലുമൊരു രീതിയിൽ മാത്രം നടന്ന ഒന്നല്ല. അതിൽ സഹനസമരമുണ്ട്, വ്യക്തി സത്യഗ്രഹങ്ങൾ ഉണ്ട്, ബഹുജന മുന്നേറ്റമുണ്ട്, കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് നടത്തിയ സമരമുണ്ട്, ആയുധമേന്തിയ പോരാട്ടങ്ങളുമുണ്ട്. ബ്രിട്ടീഷുകാരെ ഈ രാജ്യത്ത് നിന്ന് പുറത്താക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. 1921 ലെ മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നെന്ന് ആർക്കും നിഷേധിക്കാനാവില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.
വാരിയൻകുന്നത്താവട്ടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൻറെ ഭാഗമായി അവരെ സഹായിച്ച എല്ലാ മതസ്തരെയും അതിൻറെ പേരിൽ എതിർത്തിട്ടുണ്ടെന്നത് ചരിത്ര യാഥാർത്ഥ്യമാണ്. ഖാൻ ബഹുദൂർ ചേക്കുട്ടി, തയ്യിൽ മൊയ്തീൻ തുടങ്ങിയവരെ ഉൾപ്പെടെ കൊലപ്പെടുത്തുകയാണ് അവർ ചെയ്തത്. അതേസമയം നിരപരാധികളെ കൊലപ്പെടുത്തുകയും മറ്റും ചെയ്യുന്നവർക്കെതിരെ ശക്തമായ നിലപാടാണ് വാരിയൻകുന്നത്ത് സ്വീകരിച്ചിരുന്നതെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.