നോ' പറയാനൊരുങ്ങി ഹൈക്കമാൻഡ്; പ്രതിരോധത്തിലാക്കി ക്യാപ്റ്റൻ്റെ നീക്കം!

Divya John
 നോ' പറയാനൊരുങ്ങി ഹൈക്കമാൻഡ്; പ്രതിരോധത്തിലാക്കി ക്യാപ്റ്റൻ്റെ നീക്കം!വി  നവജ്യോത് സിങ് സിദ്ദുവുമായുള്ള എർതിപ്പിന് പിന്നാലെ ക്യാപ്റ്റൻ അമരീന്ദർ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയതോടെ പ്രശ്നപരിഹാരമായെന്ന് കരുതിയ നിമിഷത്തിലാണ് പഞ്ചാബിലെ പാർട്ടി അധ്യക്ഷസ്ഥാനം സിദ്ദു രാജിവച്ചത്. രാജിയുടെ കാരണം എന്താണെന്ന് വ്യക്തമാക്കാൻ സിദ്ദു തയ്യാറായിട്ടില്ലെങ്കിലും അദ്ദേഹത്തിൻ്റെ തീരുമാനത്തോട് ഹൈക്കമാൻഡ് കടുത്ത വിയേജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. രാജി പിൻവലിക്കാൻ നൽകിയ നിർദേശവും സിദ്ദു ലംഘിച്ചതോടെ പഞ്ചാബ് കോൺഗ്രസിൽ ഇനിയെന്ത് എന്ന ചോദ്യം ഉയരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ പഞ്ചാബ് കോൺഗ്രസിൽ പ്രശ്നങ്ങൾ തുടരുകയാണ്.  





  രാജി പിൻവലിക്കണമെന്ന നിർദേശം സിദ്ദു അവഗണിച്ചതോടെ പുതിയ പിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചന നേതൃത്വം ആരംഭിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള ചർച്ചകളും കൂടിക്കാഴ്ചകളും ഇനിയും തുടരേണ്ടതില്ല എന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം. പ്രശ്ന പരിഹാരത്തിനായി എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിനെ ഛണ്ഡിഗഢിലേക്ക് അയക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നുവെങ്കിലും ഈ നീക്കം പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. സിദ്ദുവിൻ്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദർ സിങിനെ നീക്കിയ കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കുകയാണ് സിദ്ദു. രാജി പിൻവലിക്കണമെന്ന ഹൈക്കമാൻഡിൻ്റെ നിർദേശം തള്ളിയ സിദ്ദു മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.






  ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കുന്നതിൽ സിദ്ദുവിൻ്റെ വാക്ക് കേട്ട ഹൈക്കമാൻഡ് പിന്നീട് സിദ്ദുവിൻ്റെ വാക്കുകൾ തള്ളിക്കളഞ്ഞു. തനിക്കൊപ്പം നിന്ന എംഎൽഎമാരെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിദ്ദു നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ നിന്നും സിദ്ദുവിനെ എഐസിസി നേതൃത്വം പൂർണമായി മാറ്റി നിർത്തുകയും ചെയ്തു. തൻ്റെ നിലപാടിനൊപ്പമല്ല ഹൈക്കാൻഡുള്ളതെന്ന് വ്യക്തമായതോടെ സിദ്ദു രാജി തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി 72മത് ദിവസമാണ് സിദ്ദുവിൻ്റെ രാജിയുണ്ടായത്. സിദ്ദു നേതൃനിരയിലേക്ക് എത്തിയതോടെയാണ് പഞ്ചാബ് കോൺഗ്രസിൽ അമരീന്ദർ - സിദ്ദു തർക്കം രൂക്ഷമായത്. കൂടുതൽ എംഎൽഎമാരെ ഒപ്പം നിർത്തി അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാൻ സിദ്ദുവിന് കഴിഞ്ഞെങ്കിലും പിന്നീടുള്ള കാര്യങ്ങൾ അപ്രതീക്ഷിതമായിരുന്നു.






   അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിക്കുന്നതിൽ പച്ചക്കൊടി കാണിച്ച ഹൈക്കമാൻഡ് പിന്നീട് നിലപാടുകൾ മാറ്റി. സംസ്ഥാന ഡിജിപിയേയും അഡ്വക്കേറ്റ് ജനറലിനെയും നീക്കണമെന്ന ആവശ്യമാണ് സിദ്ദു കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ ആവശ്യത്തോട് നേതൃത്വം അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. എന്തുകൊണ്ടാണ് സിദ്ദുവിൻ്റെ ഭാഗത്ത് നിന്നും ഇത്തരമൊരു ആവശ്യം ഉയരുന്നതെന്ന് വ്യക്തമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള അഴിച്ചുപണികൾ നേട്ടമാകില്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ചരൺജിത് സിങ് ചന്നിയുടെ നേതൃത്വത്തിൽ അധികാരമേറ്റ മന്ത്രിസഭയിലെ അംഗങ്ങൾക്ക് വകുപ്പുകൾ അനുവദിച്ചതിന് പിന്നാലെയാണ് രാജിയെന്ന പ്രത്യേകതയുമുണ്ട്.






   പ്രതിസന്ധി ഘട്ടത്തിൽ രാജിവെച്ചതിലൂടെ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസമാണ് തകർത്തതെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ സുനിൽ ജാക്കർ വ്യക്തമാക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദർ കൂടിക്കാഴ്ച നടത്തിയതോടെ കോൺഗ്രസ് പ്രതിരോധത്തിലാണ്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദറിനെ നീക്കണമെന്ന വാശിപിടിച്ച സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച പശ്ചാത്തലത്തിൽ കൂടിയാണ് അമരീന്ദർ - അമിത് ഷാ കൂടിക്കാഴ്ച നടന്നതെന്ന പ്രത്യേകതയുമുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഡൽഹിയിൽ എത്തിയതെന്നാണ് അമരീന്ദർ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് അമരീന്ദർ - അമിത് ഷാ കൂടിക്കാഴ്ചയുണ്ടായത്.  

Find Out More:

Related Articles: