കെ റെയിലുമായി മുന്നോട്ട്; ഹെക്ടറിന് ഒമ്പത് കോടി നഷ്ടപരിഹാരം!

Divya John
 കെ റെയിലുമായി മുന്നോട്ട്; ഹെക്ടറിന് ഒമ്പത് കോടി നഷ്ടപരിഹാരം! 1,383 ഹെക്ടർ ഭൂമി പദ്ധതിക്ക് ആവശ്യമാണ്. ഇതിൽ 1,198 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടേതാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് 13,362 കോടി രൂപ ചെലവാകും. 9,314 കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ഹെക്ടറിന് ഒമ്പത് കോടി നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാടശേഖരങ്ങൾക്കു മുകളിൽ 88 കിലോമീറ്റർ ആകാശ പാത നിർമ്മിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പബ്ലിക്ക് ഹിയറിങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടെന്ന വ്യക്തമായ സൂചനയാണ് സർക്കാർ നൽകുന്നത്. ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല. 






   പദ്ധതി നടപ്പാക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തി. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ എൻവയോൺമെന്റ് ഡവലപ്പ്മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ പദ്ധതി അശാസ്ത്രീയമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ പറഞ്ഞത്. പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ലെന്നും സതീശൻ ആരോപിച്ചിരുന്നു. പദ്ധതിയെ എതിർക്കാനാണ് യുഡിഎഫ് തീരുമാനം. 2019ലെ എസ്റ്റിമേറ്റ് പ്രകാരം 1,24000 കോടി രൂപയാണ് പദ്ധതി ചിലവ്. ഇത് കേരളത്തിന് താങ്ങാൻ കഴിയില്ലെന്നാണ് സതീശൻ പറഞ്ഞത്. കേന്ദ്രത്തിന്റെ അനുമതിയും മറ്റ് പഠനങ്ങളും ഇല്ലാതെ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നും സതീശൻ ചോദിച്ചു. 







  കെ റെയിൽ അപ്രായോഗികമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. പരിസ്ഥിതിക്ക് ആഘാതവും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് പ്രതിപക്ഷം വാദിക്കുന്നത്. പദ്ധതിയുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. കെ റെയിൽ ഭൂമാഫിയകളുടെ താൽപര്യം സംരക്ഷിക്കാനുള്ള പദ്ധതിയാണെന്ന് ആർഎംപി എംഎൽഎ കെകെ രമ പറഞ്ഞു. കെ റെയിൽ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധ സമിതി വെങ്ങളം കമ്മിറ്റി കാട്ടിലപ്പീടികയിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഒരു പദ്ധതി നടപ്പാക്കാൻ സർക്കാർ ധിക്കാരപരമായ നടപടികളുമായി അതിവേഗം മുന്നോട്ടു പോകുന്നതിൽ ദുരൂഹതയുണ്ടെന്ന് അവർ പറഞ്ഞു. 





  

അതേസമയം  നിർദിഷ്ട തിരുവനന്തപുരം കാസറ‍ഗോഡ് കെ റെയിൽ പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത് എത്തിയിരുന്നു. പദ്ധതിയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. പ്രസ്തുത രേഖയും വിശദ പദ്ധതി രേഖയും ജനങ്ങൾക്ക് ചർച്ചയ്ക്കായി നൽകണമെന്നും അത്തരമൊരു ചർച്ച നടക്കുന്നത് വരെ പദ്ധതി സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടത് സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവർത്തനങ്ങളുമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടത്. റെയിൽ ഗതാഗതം ആകണം അതിന്റെ കേന്ദ്ര സ്ഥാനത്ത്. കേരളത്തിലങ്ങോളമിങ്ങോളം പാളം ഇരട്ടിപ്പിക്കലും പൂർണമായ ഇലക്ട്രോണിക്സ് സിഗ്നലിങ് സംവിധാനവും നടപ്പാക്കിക്കഴിഞ്ഞാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിന്റെ ശേഷി വലിയ തോതിൽ വർധിപ്പിക്കാനും കൂടുതൽ വണ്ടികൾ ഓടിക്കാനും കഴിയും. 






  ഒപ്പം ബ്രോഡ്ഗേജിൽ തന്നെ സമാന്തരമായി മൂന്ന്, നാല് ലൈനുകൾ ആദ്യം എറണാകുളം ഷൊർണൂർ റൂട്ടിലും പിന്നിട് തിരുവനന്തപുരം മാംഗളൂർ റൂട്ടിലും വന്നാൽ അതനുസരിച്ച് തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ അഞ്ച് മുതൽ ആറ് മണിക്കൂറിൽ എത്താൻ കഴിയും വിധം വേഗം കൂടിയ വണ്ടികളും ഓടിക്കാൻ കഴിയുമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പറയുന്നു. 96 ശതമാനവും ബ്രോഡ്ഗേജിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽവെയുമായി പൂരകമായി നിലകൊള്ളാനും കേരളത്തിൽ നിന്ന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനും കഴിയും. ഇത്തരമൊരു നിർദേശം മുന്നിൽ നിൽക്കയാണ് മുഖ്യ മന്ത്രിയുടെ പുതിയ അറിയിപ്പ് ഇപ്പോൾ എത്തിയിരിക്കുന്നത്.

Find Out More:

Related Articles: