ആസാദ് കശ്മീർ' പരാമർശം: കെ ടി ജലീലിനെതിരെ കുരുക്ക് മുറുക്കാൻ ഡൽഹി പോലീസ്! ജലീലിനെതിരെ ലഭിച്ച പരാതി സൈബർ ക്രൈം വിഭാഗമായ ഇഫ്സോയ്ക്ക് കൈമാറി. ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിനെതിരെ കേസെടുക്കുന്നതിൽ ഡൽഹി പോലീസ് നിയമോപദേശം തേടി. രാജ്യദ്രോഹക്കുറ്റമടക്കം ജലീലിനെതിരെ ചുമത്തണമെന്നായിരുന്നു പരാതിക്കാരൻ്റെ ആവശ്യം. പരാതിയിൽ നടപടി വൈകുന്നതിനാൽ ന്യൂഡൽഹി ഡിസിപിക്കും ജി എസ് മണി പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയിൽ ഡൽഹി പോലീസ് നടപടി തുടങ്ങിയത്. സുപ്രീംകോടതി അഭിഭാഷകനും ബിജെപി പ്രവർത്തകനുമായ ജി എസ് മണി ആണ് കെ ടി ജലീലിനെതിരെ ഡൽഹി പോലീസ് കമ്മീഷണർക്കും ഡൽഹി തിലക് മാർഗ് പോലീസ് സ്റ്റേഷനിലും ഒരാഴ്ച മുമ്പ് പരാതി നൽകിയിരുന്നത്.
പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കാശ്മീർ" എന്നറിയപ്പെട്ടു, ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. സംഭവം ദേശീയതലത്തിലടക്കം ചർച്ചയായതോടെ ജലീൽ വിശദീകരണവുമായി ആദ്യം രംഗത്തെത്തുകയായിരുന്നു. ഡബിൾ ഇൻവർട്ടഡ് കോമയിൽ ആസാദ് കാശ്മീർ എന്നെഴുതിയാൽ അതിൻ്റെ അർഥം മനസിലാക്കാനാകാത്തവരോട് സഹതാപം മാത്രം എന്നായിരുന്നു ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ പരാമർശം വ്യാപക ചർച്ചയ്ക്കിടയായതോടെ അന്നേ ദിവസം തന്നെ ഇവ പിൻവലിച്ചു കെ ടി ജലീൽ വീണ്ടും രംഗത്തെത്തുകയായിരുന്നു. ജമ്മു കശ്മീർ സന്ദർശനത്തിനിടെ കെ ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ ചില പരാമർശങ്ങളാണ് വിവാദത്തിന് വഴിവെച്ചിരുന്നത്.
ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടവരുത്തിയതെന്നും ദുർവ്യാഖ്യാനം ചെയ്തുവെന്നും പറഞ്ഞ ജലീൽ ഇവ പിൻവലിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെ തന്നെ അറിയിക്കുകയായിരുന്നു. കെ ടി ജലീലിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. അതിനിടെ കെ ടി ജലീലിനെതിരെ ആർഎസ്എസ് നേതാവ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹർജി സമർപ്പിച്ചു. ഫയലിൽ സ്വീകരിച്ച ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.