വിഴിഞ്ഞം തുറമുഖം ആരുടെ സ്വന്തം; സോഷ്യൽ മീഡിയയിലെ മറഞ്ഞിരിക്കുന്ന ചില സത്യങ്ങൾ! യുഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടത് 2015 ഡിസംബർ 5ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഇക്കാര്യം നിഷേധിക്കുന്നില്ല. 2015- ആഗസ്റ്റ് 17-നാണ് വിഴിഞ്ഞം തുറമുഖത്തിനുള്ള കരാർ ഒപ്പുവെക്കുന്നതെന്നും ആ വർഷം ഡിസംബറിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതു മുതൽക്ക് സമയബന്ധിതമായി ഈ പദ്ധതി നടപ്പാക്കിയെടുക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ അവകാശത്തർക്കം നടക്കുകയാണ്.
യാഥാർത്ഥ്യമായിക്കഴിഞ്ഞ വിഴിഞ്ഞം പദ്ധതി തുടങ്ങിയതിന്റെയും മുമ്പോട്ട് കൊണ്ടുപോയതിന്റെയും ക്രെഡിറ്റ് ആർക്കാണ് എന്നതാണ് തർക്കം.ആന്റണി സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി 2005ൽ വിഴിഞ്ഞം പദ്ധതി മുമ്പോട്ടു നീക്കാൻ ശ്രമങ്ങൾ തുടങ്ങി. ഒരു ചൈനീസ് കമ്പനിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൺസോർഷ്യം ബിഒടി മാതൃകയിൽ (ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണം ഏറ്റെടുക്കുമെന്ന വാർത്തകൾ വന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂം ഡവലപ്പേഴ്സ്, ചൈനീസ് കമ്പനികളായ കൈദി പവർ, ചൈന ഹാർബർ എൻജിനീയറിങ് എന്നിവ അടങ്ങുന്നതായിരുന്നു കൺസോർഷ്യം. ആകെ 4200 കോടി രൂപയുടെ മൂന്ന് ഘട്ടങ്ങളുള്ള നിർമ്മാണ പദ്ധതിയുടെ ഒന്നാംഘട്ടം 1850 കോടി രൂപയ്ക്ക് പൂർത്തീകരിക്കാൻ ധാരണയായി. 2005 നവംബർ മാസത്തിലായിരുന്നു ഇത്. ഇതിനിടയ്ക്ക് വീണ്ടും സംസ്ഥാനഭരണം മാറി.
വിഎസ് അച്യുതാനന്ദന്റെ മന്ത്രിസഭ നിലവിൽ വന്നു. അന്നത്തെ യുപിഎ സർക്കാർ വീണ്ടും പദ്ധതിക്ക് തടസ്സം പറഞ്ഞു. മുൻ ധാരണാപത്രങ്ങൾ ഇങ്ങനെ റദ്ദായി. കരാറിലേർപ്പെട്ട കൺസോർഷ്യത്തിൽ ചൈനീസ് കമ്പനികളുണ്ടെന്ന ന്യായം പറഞ്ഞായിരുന്നു കേന്ദ്രം ഉടക്കിയത്.ഇതോടെ സർക്കാർ ഒരു സർവ്വകക്ഷി യോഗം വിളിച്ചു. പദ്ധതി എങ്ങനെയും നടപ്പാക്കേണ്ടതാണെന്ന ധാരണയിലെത്തുകയും റീടെൻഡർ വിളിക്കുകയും ചെയ്തു. ലാൻകോ കൊണ്ടപ്പള്ളിയുടെ ടെൻഡർ സർക്കാർ സ്വീകരിക്കുകയും മുമ്പോട്ടു പോകുകയും ചെയ്തു. 2008ലായിരുന്നു ഇത്. ഇതിനിടയിൽ സൂം കൺസോർഷ്യം കേസിനു പോയി. ഇതോടെ ലാൻകോ കൊണ്ടപ്പള്ളി പിൻമാറി. 2008 ഓഗസ്റ്റിൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയെത്തി. സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.2009ൽ വേൾഡ് ബാങ്ക് ഗ്രൂപ്പിൽ അംഗമായ ഇന്റർനാഷണൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കേരളത്തിന് സഹായഹസ്തവുമായി രംഗത്തുവന്നു.
അച്യുതാനന്ദൻ സർക്കാരിനു ശേഷം 2011ൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ പദ്ധതിയിൽ വീണ്ടും ചില മാറ്റങ്ങൾ വരുത്തി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി പൂർത്തീകരിക്കാൻ തീരുമാനമെടുത്തു. 2012ൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിഴിഞ്ഞം പദ്ധതി പൂർത്തീകരിക്കാൻ ടെൻഡർ വിളിച്ചു. ഈ കാലത്തു തന്നെ പ്രദേശവാസികളുടെ എതിർപ്പ് ശക്തമായി ഉയർന്നു വന്നു. ഇതിനെയെല്ലാം മറികടന്ന് മുമ്പോട്ടു നീങ്ങാൻ ഉമ്മൻചാണ്ടി മന്ത്രിസഭ തീരുമാനിച്ചു. ഇതിനകം തുറമുഖത്തിന്റെ നിർമ്മാണച്ചെലവ് ഗണ്യമായി ഉയർന്നിരുന്നു. ഡിലോയ്റ്റ് എന്ന ഏജൻസി നൽകിയ റിപ്പോർട്ട് 14283 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്ന് ചൂണ്ടിക്കാട്ടി. ഇത് പദ്ധതി നടപ്പാകുമോയെന്ന സംശയം വീണ്ടുമുയർത്തി.
2006 ജൂൺ മാസത്തിൽ പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങുമെന്ന നിലയിലെത്തി. ഒന്നാംഘട്ടം 2009ഓടെ പൂർത്തീകരിക്കാൻ കഴിയുമെന്ന് അന്ന് പ്രതീക്ഷിക്കപ്പെട്ടു. ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിളിലൂടെ പദ്ധതിയെ മുമ്പോട്ടു നീക്കാനും സംസ്ഥാന സർക്കാർ തുറമുഖത്തിന്റെ 24 ശതമാനം ഓഹരികളുമായി മൈനോരിറ്റി സ്റ്റേക്ക് ഹോൾഡറായി നിൽക്കാനുമായിരുന്നു തീരുമാനം.വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആലോചനകൾ തുടങ്ങുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. മലബാറും കൊച്ചിയും തിരുവിതാംകൂറുമായി കേരളം പിരിഞ്ഞു നിൽക്കുന്ന കാലത്ത് വിഴിഞ്ഞം തുറമുഖത്തെ വികസിപ്പിച്ചെടുക്കാൻ തിരുവിതാംകൂർ ആലോചിച്ചു.
ബ്രിട്ടീഷ് സർക്കാരിന്റെ അനുമതിക്കായി നീക്കം നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് തിരുകൊച്ചി സംസ്ഥാനം രൂപപ്പെട്ടതോടെ കൊച്ചി തുറമുഖം മാത്രം മതിയെന്ന നിലപാടിലായി അന്നത്തെ രാഷ്ട്രീയ നേതൃത്വം. ഭരണസിരാകേന്ദ്രമായി തിരുവനന്തപുരം തുടരട്ടെ, വാണിജ്യകേന്ദ്രമായി കൊച്ചിയും എന്ന തീരുമാനത്തിലെത്തി.അങ്ങനെ പൊടിമൂടിപ്പോയ വിഴിഞ്ഞം പദ്ധതി പിന്നീട് പൊടി തട്ടിയെടുക്കുന്നത് 1996ലെ ഇകെ നായനാർ മന്ത്രിസഭയുടെ കാലത്താണ്. ഇതിനായി ഹൈദരാബാദിലെ കുമാർ എനർജി കോർപ്പറേഷനെ കൺസൾട്ടന്റായി നിയമിക്കുകയും മുമ്പോട്ട് പോകുകയും ചെയ്തു. എന്നാൽ അന്നത്തെ കേന്ദ്രത്തിലെ യുപിഎ സർക്കാർ ഈ പദ്ധതിക്ക് അനുമതി നൽകിയില്ല. സുരക്ഷാ കാരണങ്ങളാണ് അന്ന് കേന്ദ്രം ഉന്നയിച്ചത്.