മധ്യകേരളത്തില്‍ മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും തീരപ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി കനത്ത മഴയാണുണ്ടായത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. ഓഗസ്റ്റ് 14 രാവിലെ വരെ ജില്ലയില്‍ 80.27 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും അതികാരികൾ അറിയിച്ചു.
മഴ കനത്തതോടെ പെരിയാര്‍ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി. എന്നാല്‍, കഴിഞ്ഞ ദിവസം ഉണ്ടായത്ര രൂക്ഷമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. കനത്ത കാറ്റും മഴയും ഉണ്ടായതിനാല്‍ 46 ഏക്കര്‍ ഭാഗത്തു നിന്നുള്ള 24 കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ നേര്യമംഗലം ഗവ. സ്‌കൂളിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടുതന്നെ പെരിയാര്‍ തീരത്തും കളക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.മഴ ശക്തി പ്രാപിച്ചതോടെ ഭൂതത്താന്‍കെട്ട് തടയണയില്‍ നിന്ന് പെരിയാറിലേക്കൊഴുകുന്ന ജലത്തിന്റെ അളവും വളരെ അധികം വര്‍ധിച്ചിട്ടുണ്ട്.
Find Out More: