അമ്പതോളം എസ് ബി ഐ ശാഖകൾ പൂട്ടുന്നു
സംസ്ഥാനത്ത് അമ്പതോളം എസ്.ബി.ഐ. ശാഖകൾ അടുത്തമാസം പൂട്ടും. ഇതിൽ കൂടുതലും ഗ്രാമീണമേഖലയിലുള്ളവയാണ്. ഇടപാടുകാരുടെ സേവനം തൊട്ടടുത്ത ശാഖകളിലേക്കുമാറ്റും. ജീവനക്കാരെ പുനർവിന്യസിക്കും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ പരമാവധി ശാഖകൾ കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം.
രാജ്യത്താകെ രണ്ടായിരത്തോളം ബാങ്കുകളാണ് ലയനത്തിലൂടെ ഇല്ലാതായത്. ഇതിലൂടെ അരലക്ഷത്തോളം തസ്തിക ഇല്ലാതായി. രണ്ടാംഘട്ടത്തിൽ ഇരുന്നൂറോളം അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ നിർത്തി. മൂന്നാംഘട്ടമായാണ് കൂടുതൽ ശാഖകൾ പൂട്ടാനുള്ള തീരുമാനം. ഇതിനായി ഇടപാടുകൾ മുമ്പുതന്നെ കുറച്ചിരുന്നു.ഗ്രാമീണ മേഖലയിലെ ബാങ്കുകൾ പൂട്ടുന്നതിനെതിരേ നാട്ടുകാരും രാഷ്ട്രീയപ്പാർട്ടികളും രംഗത്തുണ്ട്. എന്നാൽ തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ല എന്നാണ് അധികൃതരുടെ അഭിപ്രായം